കേരളത്തിലെ ക്ഷേത്രകലകള്‍ (കഥകളി)


കഥകളി
ലോകപ്രശസ്തമായ, കേരളത്തിന്റെ തനത് ശാസ്ത്രീയകലയാണ് കഥകളി. ഇത് ഒരു അനുഷ്ടാനകലാരൂപമാണ്. മുടിയേറ്റ്, പടയണി, തെയ്യം, തിറ മുതലായ കലാരൂപങ്ങളുടെ സമന്വയമാണ് കഥകളി എന്നു പറയാം. ഈ വിശ്വോത്തരകലാരൂപത്തിന്റെ ഉപജ്ഞാതാവ് കൊട്ടാരക്കര തമ്പുരാനാണ്. പതിനേഴാം നൂറ്റാണ്ടില്‍ അദ്ദേഹം തുടങ്ങിവച്ച രാമനാട്ടമാണ് പില്‍ക്കാലത്ത് കഥകളിയായി രൂപാന്തരപ്പെട്ടത്.
നൃത്തം, നാട്യം, ഗീതം, നൃത്ത്യം, വാദ്യം, ആലേഖ്യം (മുഖത്തെഴുത്ത്) ഇവയെല്ലാം കഥകളിയുടെ കഥാവതരണത്തില്‍ വരുന്നു.  ഭരതമുനിയുടെ നാട്യശാസ്ത്രത്തില്‍ പറഞ്ഞിട്ടുള്ള ആംഗികം, വാചികം, ആഹാര്യം, സാത്വികം മുതലായവയും ഇരുപത്തിനാല് മുദ്രകളും ഉപമുദ്രകളും ഇതില്‍വരുന്നുവെന്നത് കൊണ്ടാണ് ഈ കല തികച്ചും ശാസ്ത്രീയമാണ് എന്ന് പറയാന്‍ കാരണം. ലളിതമായ രംഗസജ്ജീകരണങ്ങളാല്‍ പിന്നണിഗായകരുടെ പാട്ടിനൊത്ത് നടന്‍മാര്‍ അഭിനയിക്കുന്നു.
വേഷങ്ങള്‍
പച്ച, കത്തി, താടി, കരി, മിനുക്ക് എന്നിങ്ങനെ പ്രധാനമായും അഞ്ച് വേഷങ്ങളാണ് കഥകളിയില്‍ കാണുന്നത്.
പച്ച           - വീരനായകന്‍മാര്‍ക്ക്. ഉദാഹരണത്തിന് ശ്രീകൃഷ്ണന്‍ , അര്‍ജ്ജുനന്‍ , നളന്‍ മുതലായവര്‍ .
കത്തി         - വില്ലന്‍മാരുടെ അഥവാ പ്രതിനായകന്‍മാരുടെ വേഷമാണ്കത്തിവേഷം. ഇതിന്  രണ്ട് ഉപവിഭാഗങ്ങളുണ്ട്. നെടും കത്തിയും, കുറും കത്തിയും

നെടും കത്തി  - ദുര്യോധനന്‍ , രാവണന്‍ മുതലായ നായകപ്രാധാന്യമുള്ള വില്ലന്‍മാര്‍ക്കാണ് നെടും കത്തിവേഷം .
കുറും കത്തി  - നായകപ്രാധാന്യമില്ലാത്ത ഘടോല്‍ക്കചന്‍ , കുംഭകര്‍ണ്ണന്‍ എന്നിവര്‍ക്കാണ് കുറും കത്തി.
താടി          - സത്വ-രജ-തമോഗുണങ്ങളെ അടിസ്ഥാനമാക്കിയാണ് താടി വേഷം കൊടുക്കുന്നത് . വെളുത്തതാടി, ചുവന്നതാടി, കറുത്തതാടി എന്നിങ്ങനെ താടിവേഷത്തെ മൂന്നായി തിരിച്ചിരിക്കുന്നു.
വെളുത്തതാടി - ഹനുമാന്‍ , നന്ദികേശ്വരന്‍ തുടങ്ങിയ സത്ഗുണന്‍മാര്‍ക്ക്.
ചുവന്നതാടി   - ദുശ്ശാസനന്‍ , ബാലി തുടങ്ങിയവര്‍ക്ക് ഇപ്പോള്‍ ചുവന്ന താടിവേഷമാണ് കണ്ടു വരുന്നത്.
കറുത്തതാടി   - കാട്ടാളന്‍മാര്‍ക്കും, രാക്ഷസികള്‍ക്കും.
കരി           - കരിവേഷത്തെ പെണ്‍കരി, ആണ്‍കരി എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. കിരാതന്‍മാര്‍ക്കും, ക്രൂരസ്വഭാവികള്‍ക്കുമാണ് കരിവേഷം. അത് പെണ്ണായാല്‍ പെണ്‍കരിവേഷമെന്നും, അണിന് ആണ്‍കരിവേഷമെന്നും പറയും.
മിനുക്ക്        - സ്ത്രീകള്‍ക്കും, മഹര്‍ഷിമാര്‍ക്കുമാണ് മിനുക്ക് വേഷം.
ചടങ്ങുകള്‍
പ്രധാനമായി എട്ട് ചടങ്ങുകള്‍ കഥകളിയില്‍ കാണുന്നു. 1) കേളി 2) അരങ്ങുകേളി 3) തോടയം 4) വന്ദനശ്ലോകം 5) പുറപ്പാട് 6) മേളപ്പദം 7) കഥാഭിനയം 8) ധനാശി എന്നിങ്ങനെയാണവ.

1)  കേളി

കഥകളി നടക്കുന്ന സ്ഥലം തദ്ദേശവാസികളായ സഹൃദയരെ ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം മുതലായ വാദ്യോപകരണങ്ങള്‍ ഉപയോഗിച്ച് അറിയിക്കുന്നതിന് കേളി എന്ന് പറയും എന്നാല്‍ ഇന്ന് കേളിക്ക് അത്ര പ്രാധാന്യം കാണുന്നില്ല.

2) അരങ്ങുകേളി

മേല്‍പ്പറഞ്ഞ വാദ്യോപകരണങ്ങളില്‍ ചെണ്ട ഒഴികെയുള്ളവ ഉപയോഗിച്ച് അരങ്ങുകേളി നത്തുന്നൂ. ഇത് കേളിക്കൈ, ശുദ്ധമദ്ദളം, ഗണപതിക്കൊട്ട് തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു.

3) തോടയം

തിരശ്ശീലകൊണ്ട് രംഗം മറച്ച് ഗായകര്‍ പാടുന്ന പാട്ടിനൊത്ത് (ഈശ്വരസ്തുതി) രണ്ട് മിനുക്കു വേഷങ്ങള്‍ തിരശ്ശീലക്കു പിന്നില്‍ നൃത്തം ചെയ്യുന്നതിനെയാണ് തോടയം എന്ന് പറയുന്നത്. കഥകളിക്കു വേണ്ട പൂര്‍ണ്ണവേഷത്തിലല്ല ഇവര്‍ നൃത്തം ചെയ്യുന്നത്.

4) വന്ദനശ്ലോകം

ഗണപതിയെ വന്ദിച്ചുകൊണ്ട് ചൊല്ലുന്ന ശ്ലോകമാണിത്. സാധാരണയായി 'മാതംഗാനന' എന്നു തുടങ്ങുന്ന (കോട്ടയത്തു തമ്പുരാന്‍ എഴുതിയത്) ശ്ലോകം ചൊല്ലി ഗണപതിവന്ദനം ചെയ്യുന്നു. ഈ ശ്ലോകം 'പഴശ്ശിരാജ' എന്ന സിനിമയിലുണ്ട്

5) പുറപ്പാട്

തോടയത്തില്‍ ചെയ്ത ഈശ്വരസ്തുതിയുടെ ഫലമായി ദിവ്യപുരുഷന്‍മാര്‍ (കൃഷ്ണന്‍ , രുഗ്മിണി) അല്ലെങ്കില്‍ കഥാനായകര്‍ തന്നെ രംഗത്തെത്തി കഥകളിയുടെ നിര്‍വിഘ്‌നസമാപ്തിക്കായി അനുഗ്രഹിക്കുന്നതാണ് പുറപ്പാട്.

6) മേളപ്പദം

ഗായകര്‍ 'മഞ്ജുതരകുഞ്ജതല' എന്നു തുടങ്ങുന്ന ഗീതാഗോവിന്ദത്തിലെ ഗീതം പാടുന്നു.

7) കഥാഭിനയം

ഇതിനുശേഷം കഥാഭിനയം തുടങ്ങും. കഥാഭിനയത്തില്‍ ചൊല്ലിയാട്ടവും, ഇളകിയാട്ടവുമുണ്ട്. കഥകളിപ്പാട്ടിനനുസരിച്ച് പദംപ്രതി മുദ്ര കാണിച്ച് അഭിനയിക്കുന്നതാണ് ചൊല്ലിയാട്ടം. പാട്ടിനിടക്ക് (പാട്ടിന് മുന്‍പും, പിന്‍പും) മനോധര്‍മ്മമനുസരിച്ച് കലയുമായി ബന്ധപ്പെടുത്തി ആടുന്നതാണ് ഇളകിയാട്ടം.

8) ധനാശി

ഏറ്റവും ഒടുവിലത്തെ ചടങ്ങായ ധനാശിയില്‍ ഒരു ശ്ലിഷ്ട കഥാപാത്രം ഈശ്വരനെ സ്തുതിച്ച് നൃത്തം ചെയ്യുന്നു

കഥകളിക്കുവേണ്ടി ഉണ്ടാക്കപ്പെട്ട കഥകളാണ് ആട്ടക്കഥകള്‍ .

പ്രധാനപ്പെട്ട ആട്ടക്കഥകളും കഥാകൃത്തുകളും.

ബകവധം, കാലകേയവധം, കിര്‍മ്മീരവധം, കല്ല്യാണസൗഗന്ധികം   - കോട്ടയത്ത് തമ്പുരാന്‍
നളചരിതം    - ഉണ്ണായിവാര്യര്‍
രാജസൂയം, പാഞ്ചാലീസ്വയംവരം, ഗന്ധര്‍വ്വവിജയം, സുഭദ്രാപഹരണം, നരകാസുരവധം  - കാര്‍ത്തികത്തിരുനാള്‍
രുഗ്മിണീസ്വയംവരം, പൂതനാമോക്ഷം, അംബരീഷചരിതം, പൗണ്ഡ്രകവധം  - അശ്വതിത്തിരുനാള്‍
സന്താനഗോപാലം, രുഗ്മാംഗചരിതം    - മണ്ഡവപ്പിള്ളി ഇട്ടിരാരിശ്ശമേനോന്‍
കീചകവധം, ഉത്തരാസ്വയംവരം, ദക്ഷയാഗം   - ഇരയിമ്മന്‍തമ്പി
രാവണവിജയം -  കരീന്ദ്രന്‍
ബാലിവിജയം   - കല്ലൂര്‍നമ്പി

     മഹാകവി വള്ളത്തോള്‍ കലാമണ്ഡലം സഫലമാക്കി ഈ മഹത്തായ കലാരൂപത്തിന്റെ ഉയര്‍ച്ചക്കായി അക്ഷീണം പ്രവര്‍ത്തിച്ച മഹാനാണ്. അതുപോലെ എത്രയോ മഹത്‌വ്യക്തികള്‍ ഈ ദൈവികകലയുടെ വളര്‍ച്ചക്കും, പെരുമക്കും വേണ്ടി പ്രവര്‍ത്തിച്ചവരായും, പ്രവര്‍ത്തിച്ചുകൊണ്ടും ഇരിക്കുന്നു? അവരുടെയെല്ലാം അശ്രാന്തപ്രയത്‌നമാണ് ഈ ക്ഷേത്രകലയെ വിശ്വോത്തരമാക്കിയത്. അവര്‍ക്കെല്ലാം ഒരുകോടി പ്രണാമം!!!

Comments

Popular posts from this blog

മഴക്കവിത

കുട്ടികള്‍ക്ക് ഒരു ആഴ്ചപ്പാട്ട്